
തൃശ്ശൂർ: നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ. പരിശോധന നിർത്തിവെച്ചു. സാമ്പത്തികനഷ്ടം വരുത്തി പരിശോധനകൾ നടത്താനാവില്ലെന്നാണ് ലാബുടമകളുടെ നിലപാട്.500 രൂപ നിരക്കിൽ ആർ.ടി.പി.സി.ആർ. പരിശോധന ചെയ്തുകൊടുക്കാ നാവില്ലെന്ന് സ്വകാര്യ ലാബുകൾ പറയുന്നു.
ഈ നിരക്കിൽ ചെയ്തുകൊടുത്താൽ ഒരാൾക്ക് 600 രൂപയ്ക്ക് മുകളിൽ കൈയിൽനിന്ന് എടുക്കേണ്ടിവരുമെന്നാണ് ചൂണ്ടികാണിക്കുന്നത്. നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ലാബുകൾ നടപ്പാക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ പരിശോധന ചെയ്യാനെത്തുന്നവർ പഴയ നിരക്കിൽതന്നെ ചെയ്ത് മടങ്ങുകയാണ്. ജില്ലയിൽ വളരെ കുറവ് ലാബുകളിൽ മാത്രമാണ് ആർ.ടി.പി.സി.ആർ. പരിശോധനയുള്ളത്. പല ലാബുകളും കളക്ഷൻ സെൻററുകളായാണ് പ്രവർത്തിക്കുന്നത്. സാമ്പിളുകൾ ശേഖരിച്ചതിനുശേഷം മറ്റ് ലാബുകളിലേക്കാണിവർ പരിശോധനയ്ക്കയയ്ക്കുന്നത്.