
ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ സമാപ്തി കുറിച്ച് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ വടക്കുനാഥന്റെ ശ്രീമൂലസ്ഥാനത്ത് വച്ചാണ് ഉപചാരം ചൊല്ലുന്ന ചടങ്ങ്. തിരുവമ്പാടിയുടെ പഞ്ചവാദ്യത്തിനിടെ മരക്കൊമ്പൊടിഞ്ഞു വീണ് രണ്ടു പേർ മരിക്കുകയും ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പകൽപൂരത്തിന്റെ സമയം ചുരുക്കുകയായിരുന്നു. പകൽ വെടിക്കെട്ടും മേളവും ഒഴിവാക്കി. ഉച്ചക്ക് ഒന്നരയോടെ തീർന്നിരുന്ന ദേശക്കാരുടെ പൂരം ഇത്തവണ 9 മണിയോടെ അവസാനിപ്പിച്ചു.
കൊവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിൽ ആയിരുന്നു പൂര ചടങ്ങുകൾ കഴിഞ്ഞ ദിവസം നടത്തിയിരുന്നത്. അതിനിടയിലുണ്ടായ ഈ മരണവും ദുരന്തവും പകൽ പൂര ചടങ്ങുകൾ തീർത്തും വെട്ടിക്കുറയ്ക്കാൻ കാരണമായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും.