കുന്നംകുളം: ഗതാഗത നിയന്ത്രണം പാളിയതോടെ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ എത്തിയ കോൺഗ്രസ്സ് പ്രവർത്തകരും പൊലീസും തമ്മിൽ നഗരത്തിൽ വാക്കേറ്റമുണ്ടായി. പ്രവർത്തരുമായാണ് വാക്കേറ്റമുണ്ടായത്. സ്ഥാനാർത്ഥി കെ ജയശങ്കറുൾപടേയുള്ളവർ പ്രവർത്തകരെ അനുനയിപ്പിച്ചു.
തൃശൂർ റോഡിൽ നിന്നും നഗരത്തിലേക്ക് വരികയായിരുന്ന വാഹനങ്ങളുടെ തിരിച്ചു വിട്ടതോടെ ഇവയെല്ലാം നഗരസഭ വഴി ഗുരുവായൂർ റോഡിലേക്ക് എത്തി. പട്ടാമ്പി, തൃശൂർ റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് ഗുരുവായൂർ റോഡിൽ തിരക്ക് കൂടുകയും ചെയ്തു. പുതുതായി എത്തിയ പൊലീസുകാർക്ക് കുന്നംകുളത്തിന്റെ ഗതാഗത രീതി അറിയാതിരുന്നതാണ് നിയന്ത്രണം അപ്പാടെ പാളാൻ കാരണമായത്. ഇതിനിടെ പ്രവർത്തകർക്കിടയിലേക്ക് വന്ന കാർ ഒരാളുടെ ദേഹത്ത് തട്ടിയതാണ് തർക്കത്തിന് കാരണമായത്. ഇതുവഴിയുള്ള ഗതാഗതം ടൗൺഹാൾ വഴി തിരിച്ച് വിടണമെന്നായിരുന്നു ഇവരുടെ ആവശ്യം എന്നാൽ പൊലീസ് വഴങ്ങിയില്ല. പൊലീസിന്റെ അറിവില്ലായ്മ മൂലം നഗരത്തിൽ ഒരു മണിക്കൂറിലേറെ നേരം ഗതാഗതം സത്ംഭിച്ചതായി കോൺഗ്രസ്സ് പ്രാദേശിക നേതാക്കൾ പറഞ്ഞു.