
അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടു വന്ന് പൂരം അലങ്കോലമാക്കിയെന്ന പരാതിയിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ മൊഴിയെടുക്കലിനു വിളിച്ച് പോലീസ്. ഞായറാഴ്ച 11.30-ന് റേഞ്ച് ഡി. ഐ. ജി. ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് മൊഴിയെടുക്കാൻ വിളിച്ചിരുന്നെങ്കിലും ദേവസ്വം ഭാരവാഹികളുടെ അസൗകര്യം മൂലം നടന്നില്ല. തുടർന്നാണ് ഞായറാഴ്ചയിലേക്ക് മാറ്റിയത്.
മേയ് മൂന്നിന് തിരുവനന്തപുരത്ത് എ.ഡി.ജി.പി. ഓഫീസിൽവെച്ചാണ് ആദ്യം മൊഴിയെടുക്കൽ നിശ്ചയിച്ചിരുന്നത്. സംഭവത്തിൽ പത്രപ്രവർത്തകയൂണിയൻ നേരത്തേ മൊഴിനൽകിയിരുന്നു. ആരോപണവിധേയനായ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കി ലും ഇതുവരെ നടപടിയായിട്ടില്ല.
അതിനിടെയാണ് മൊഴിയെടുപ്പ് നടക്കുന്നത്. മാധ്യമ പ്രവർത്തകരെ തടയുകയും അധിക്ഷേപിക്കുകയും ചെയ്തതിനെതിരേയാണ് പത്ര പ്രവർത്തക യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി പരാതി നൽകിയത്.