പ്രധാനമന്ത്രിയുടെ പരിപാടി. ആൽമരച്ചില്ലകൾ മുറിച്ചതിൽ വിശദീകരണം തേടി ഹൈക്കോടതി..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്കു വേണ്ടി തൃശ്ശൂർ തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച സംഭവത്തിൽ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിശദീകരണംതേടി. മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കവേ ചില്ലമുറിച്ച ദൃശ്യങ്ങൾ കോടതി ദേവസ്വം ബോർഡ് അഭിഭാഷകന് കൈമാറി വിശദീകരണം തേടുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ജി. ഗിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

മഹിളാമോർച്ചയുടെ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബുധനാഴ്ച തേക്കിൽകാട് മൈതാനത്തെത്തിയത്. ഇതിനായി സൗകര്യമൊരുക്കാനായാണ് വലിയ ചില്ലകൾ മുറിച്ചു മാറ്റിയത്. സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു ഇതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.