മാടക്കത്തറയിലെ കച്ചിത്തോട് ഡാം 5 കോടി രൂപ ചെലവിൽ നവീകരിക്കും…

തൃശ്ശൂർ : മാടക്കത്തറ ഗ്രാമപഞ്ചായത്തി ലെ ഏറ്റവും വലിയ ജലസംഭരണിയായ കച്ചിത്തോട് ഡാം അഞ്ചു കോടി രൂപ ചെലവിലാണ് ഡാം നവീകരിക്കുക. ഒല്ലൂർ മണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് കെ രാജന്റെ ശ്രമഫലമായാണ് ബജറ്റിൽ സർക്കാർ അഞ്ച് കോടി രൂപ പാസാക്കിയത്. ഇതിൽ ഒരു കോടി രൂപ ജലവിഭവ വകുപ്പിന് കൈമാറി. പദ്ധതിയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻറ് ബോർഡിനെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവർ പ്രോജക്ടിന്റെ ഡിപിആർ തയ്യാറാക്കി കഴിയുന്ന മുറയ്ക്ക് മറ്റു നടപടികൾ ആരംഭിക്കും.

1972-ലാണ് നിലവിലുള്ള ഡാമിൻറെ നിർമ്മാണം പൂർത്തീകരിച്ചത്. പഴയകാലത്ത് കച്ചിത്തോട് മൺചിറ ആയിരുന്നു. പിന്നീട് തേക്ക് പലകകൾ ചീർപ്പാക്കി ചെക്ക് ഡാമാക്കി. 1966 മുതൽ ഇന്നത്തെ ഡാമിന്റെ നിർമാണം തുടങ്ങി പല വർഷങ്ങളിലായി പണികൾ തുടർന്നു. വർഷത്തിൽ ശരാശരി 284 സെൻറീ മീറ്റർ മഴ ലഭിക്കുന്ന പ്രദേശമാണിത്. ഡാമിന്റെ വൃഷ്ടിപ്രദേശം ഉയർന്ന ചെരിവുള്ളതായതിനാൽ മണ്ണൊലിച്ചു ജലസംഭരണി നികന്ന് തുടങ്ങിയിട്ട് വർഷങ്ങളായി. മണ്ണ് നീക്കം ചെയ്ത് ചെറിയ ചോർച്ചയുള്ള കെട്ട് ആധുനികരീതിയിൽ പുനർനിർമ്മിക്കാൻ ആണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.