വെണ്ടോരില്‍ മൂന്നുവയസ്സുകാരി മ രിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് ആരോപണം.

വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരി ച്ചത്. ശനിയാഴ്ച വിദേശത്തു നിന്നും നെടുമ്പാശേരിയിലെത്തിയ ഹെന്‍ട്രിയെ കൊണ്ടു വരാന്‍ പോയതാണ് ഒലിവിയ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഒലിവിയക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഒലിവിയക്ക് ഇഞ്ചക്ഷന്‍ കൊടുത്ത് ഇവര്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയും അവശയായതു കൊണ്ട് ഇവര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി പിന്നെയും വഷളായി. ഇതോടെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മര ണം സംഭവിച്ചു. പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.