‘സാക്ഷര കേരളം’ ഗാർഹിക പീഡന കേസുകൾ കൂടുതലും കേരളത്തിൽ..

police-case-thrissur

രാജ്യത്തെ ഗാർഹിക പീഡന കേസുകൾ കൂടുതലും കേരളത്തിൽ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 376 കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് മരണങ്ങളും സംസ്ഥാനത്ത് നടന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ യു പിയിലാകട്ടെ 2138 മരണങ്ങളാണ് ഇത്തരത്തിൽ നടന്നിട്ടുള്ളത്. കേരളത്തിലെ ഗാർഹിഗ പീഡന കണക്കുകൾ കൂടുന്നതിന് കാരണം സാമൂഹികയും നിയമ പരവുമായ അവബോധം ഉളളത് കൊണ്ടാണെന്ന അഭിപ്രായവും നിയമ വിദഗ്ദർ പങ്കുവയ്ക്കുന്നുണ്ട്.

ഇത്തരത്തിലുള്ള മരണത്തിൽ കുറവുള്ളതും ഇതുകൊണ്ടാണെന്നും അഭിപ്രായമുണ്ട്. ഗാർഹിക പീഡന നിരോധന നിയമ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്തത് 473 കേസുകളാണ്. ഇതിൽ 376 ഉം കേരളത്തിലാണെന്നാണ് കണക്കുകൾ പറയുന്നത്. അതായത് 80 ശതമാനം കേസുകളും കേരളത്തിലെന്നാണ് കണക്ക്. രണ്ടാമതുള്ള ജാർഖണ്ഡിൽ 67 കേസുകളും മധ്യപ്രദേശിൽ 10 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ മറ്റ് വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ കുറവാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ പരാതി നൽകാനുള്ള ഭയമോ ആകാം ഇതിന് കാരണമെന്നും നിയമവിദഗ്ദർക്ക് അഭിപ്രായമുണ്ട്.

കേരളത്തിലെ ഈ കണക്കുകൾ ഒട്ടും ആശങ്ക ജനകമല്ലെന്നും സാമൂഹികയും നിയമപരവുമായ അവബോധം ഉളളത് കൊണ്ടാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്നുമാണ് നിയമ വിദഗ്ദരുടെ അഭിപ്രായം. സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പതിനെട്ടാം സ്ഥാനത്താണ് കേരളം. 2022 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 12 കേസുകളാണ്.