പണത്തിൻെറ ഏത് അത്യാവശ്യ ഘട്ടത്തിലും സത്യസന്ധത കൈവിടാതെ മാതൃകയായി പ്രവർത്തിച്ച് സുധീഷ്…

സുഹൃത്തിന് അത്യാവശ്യമായി അഞ്ഞൂറു രൂപ വേണം. ഓട്ടോറിക്ഷ ഡ്രൈവറായ കടങ്ങോട് മുക്കിലപീടികയിൽ ചീരാത്ത് വീട്ടിൽ സുധീഷ് സുഹൃത്തിനെ സഹായിക്കാനായി തൻെറ അക്കൌണ്ടിൽ ആകെയുണ്ടായിരുന്ന 600 രൂപയിൽ നിന്നും 500 രൂപ എടുക്കാനായാണ് എരുമപ്പെട്ടി SBI ബ്രാഞ്ചിനു സമീപമുള്ള എ.ടി.എമ്മിൽ കയറിയത്.

എ.ടി. എമ്മിൽ നിന്നും 500 രൂപയ്ക്ക് പകരം വന്നത് 10,000 രൂപ സുധീഷ് അതിശയിച്ചെങ്കിലും തനിക്കു വേണ്ട 500 രൂപ പിൻവലിച്ച് നേരെ എരുമപെട്ടി പോലീസ് സ്റ്റേഷനിലെത്തി പണം കിട്ടിയ കാര്യം അറിയിച്ചു. പോലീസ് ഇക്കാര്യം സോഷ്യൽ മീഡിയവഴിയും അറിയിപ്പു നൽകി. പണത്തിൻെറ യഥാർത്ഥ അവകാശിയെ കിട്ടുന്നതിനായി തനിക്ക് പണം ലഭിച്ച വിവരം സുധീഷ് കൂട്ടുകാരോട് അറിയിക്കുകയും ചെയ്തു.

ഡ്രൈവറും കൂട്ടുകാരനുമായ ഫൈസൽ തിപ്പലശ്ശേരിയും വാർത്ത പോസ്റ്റ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് ഫൈസലിന് തിച്ചൂരിലുള്ള ശ്രീനിവാസൻ എന്നൊരാളുടെ കോൾ വന്നു. പണം നഷ്ടപെട്ടത് ശ്രീനിവാസൻെറ യാണെന്നും. എ.ടി.എമ്മിലെ ആദ്യ കൌണ്ടറിൽ കയറി 10000 രൂപ കിട്ടാതിരുന്നപ്പോൾ രണ്ടാമത്തെ കൌണ്ടറിൽ നിന്നാണ് മകൻ പണം എടുത്തതെന്നും പിന്നീടാണ് 20,000 രൂപ നഷ്ടമായത് മെസേജിലൂടെ അറിഞ്ഞതെന്നും വിവരം ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. വിവരം ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ബാങ്ക് സ്റ്റേറ്റ്മെൻറ് വിവരങ്ങൾ സഹിതം എരുമപ്പെട്ടി സ്റ്റേഷനിൽ എത്താൻ പോലീസ് അറിയിക്കുകയും ചെയ്തു.

ശ്രീനിവാസൻ ഹാജരാക്കിയ രേഖകളെല്ലാം പോലീസ് പരിശോധിച്ച്, പണത്തിൻെറ ഉടമസ്ഥൻ ശ്രീനിവാസൻ തന്നെയാണെന്ന് ഉറപ്പുവരുത്തി. സബ് ഇൻസ്പെക്ടർ ടി. സി അനുരാജിൻെറ സാന്നിദ്ധ്യത്തിൽ സുധീഷ് പണം ശ്രീനിവാസന് കൈമാറുകയും ചെയ്തു.
പണത്തിൻെറ ഏത് അത്യാവശ്യ ഘട്ടത്തിലും സത്യസന്ധത കൈവിടാതെ മാതൃകയായി പ്രവർത്തിച്ച സുധീഷിന്, തൃശ്ശൂർ സിറ്റി പോലീസിൻെറ അഭിനന്ദനങ്ങൾ