തൃശ്ശൂർ ഫെയ്സ് ബുക്കിൽ വ്യാജൻമാർ പെരുകുന്നു.

police-case-thrissur

തൃശ്ശൂർ: ഫെയ്സ് ബുക്കിൽ വ്യാജൻമാർ പെരുകുന്നു. മൂന്നു തരം തട്ടിപ്പുകളാണ് ഫെയ്സ് ബുക്ക് ഉപയോഗിച്ച് വ്യാപകമായി വരുന്നത്.പരിചയപ്പെട്ട ശേഷം സ്വർണം, ഡയമണ്ട് തുടങ്ങിയവ നികുതി ഒഴിവാക്കി വാങ്ങാൻ സഹായിക്കാം എന്ന വാഗ്ദാനമാണ് മുന്നോട്ടുവയ്ക്കുക. സ്ത്രീകളാണ് കൂടുതലും ഇത്തരം ചതിയിൽ വീഴുന്നത്.

കസ്റ്റംസിന്റെ ക്ലിയറൻസിന് വേണ്ടി തുടക്കത്തിൽ 10,000 രൂപയാണ് ചോദിക്കുന്നത്. ഇത് കൊടുക്കുമ്പോൾ മറ്റ് തടസങ്ങൾ പറഞ്ഞ് കൂടുതൽ പണം തട്ടാൻ ശ്രമം ഉണ്ടാവും. അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ള ഇന്ത്യക്കാർ എന്ന പേരിലാണ് പരിചയപ്പെടുന്നത്.

നല്ല പെരുമാറ്റത്തിലൂടെ വിശ്വാസത്തിലെടുത്ത ശേഷമാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് 12 ലക്ഷം രൂപയാണ് ഇത്തരം തട്ടിപ്പുകാർ കവർന്നത്.
വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തെറ്റി ധരിപ്പിച്ച് സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ രീതി. ബിസിനസുകാർ, പോലീസുകാർ, ഡോക്ടർമാർ, ജനപ്രതിനിധികൾ തുടങ്ങിയവരിൽ ചിലരുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു അപകടാവസ്ഥയിലാണെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടുള്ള മെസേജാണ് വരിക. പണം നിക്ഷേപിക്കാനുള്ള അക്കൗണ്ട് നമ്പരും വയ്ക്കും. യഥാർഥമാണോ എന്ന് ഉറപ്പിക്കാതെ പണം കൊടുക്കുന്നവരുടെ അക്കൗണ്ടിലെ ശേഷിക്കുന്ന പണം കൂടി പോവും എന്നതാണ് സത്യം .

ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ കോൾ ചെയ്ത് അത് റെക്കോഡ് ചെയ്ത് കാണിച്ചുള്ള സൈബർ ഹണി ട്രാപ്പാണ് മൂന്നാമത്തേത്.
ചെറുപ്പക്കാരാണ് ഇതിന്റെ ഇരകളേറെയും. പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമെന്നാണ് ഭീഷണിപ്പെടുത്തു ന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ കേസാക്കി രജിസ്റ്റർ ചെയ്യാൻ താത്പര്യമില്ലാത്തവരാണ് 90 ശതമാനവും. പോലീസിനെ അറിയിക്കുക മാത്രം മതിയെന്ന കാഴ്ചപ്പാടിലാണിത്. നാണക്കേട് ഓർത്താണ് കേസാക്കുന്നതിൽ നിന്ന് പലരും പിൻമാറുന്നത്. തട്ടിപ്പിൽ അകപ്പെടുന്നവരിൽ വിദ്യാസമ്പന്നരും ഉന്നത ശ്രേണിയിലുള്ള ജോലിക്കാരും ഉണ്ട്.